മഴക്കെടുതി: ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് മന്ത്രി പി രാജീവ്. നിലവിൽ എറണാകുളം ജില്ലയിലെ മഴക്കെടുതിയുടെ നാശനഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉച്ചയ്ക്ക് ആലുവയിൽ അവലോകന യോഗം ചേരും.
അതേസമയം കക്കി ആനത്തോട് ഡാം തുറക്കുന്നതിനുമുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താൻ പത്തനംതിട്ട കളക്ടറേറ്റിൽ അവലോകന യോഗം ചേരുകയാണ്. സംസ്ഥാനത്ത് ഇന്നും മഴ തുടരാനാണ് സാധ്യത. എന്നാൽ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട സാധാരണ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.