വണ്ടിപ്പെരിയാർ പീഡനം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അതിവേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. തൊടുപുഴ പോക്സോ കോടതിക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാർ സിഐ റ്റി.ടി.സുനിൽകുമാർ കുറ്റപത്രം കൈമാറിയത്. ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങി ആറ് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 65 സാക്ഷികളെയും 250 പേരും മൊഴികളും ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 30-നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ അർജുൻ കുടുങ്ങുകയായിരുന്നു. ജൂലൈ നാലിന് ഇയാൾ പിടിയിലായി. ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി യുവാവ് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. കാലങ്ങളോളം ഇയാൾ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു.