വിദ്യാലയങ്ങൾ ഉടൻ തുറന്നേക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം. നവംബർ മാസത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് വിവരം. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രൈമറി, പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കാനാണ് ആലോചിക്കുന്നത്. എന്നാൽ വിശദമായ ചർച്ച വേണമെന്നാണ് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ നിലപാട്. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത്. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. പ്രതിവാര രോഗവ്യാപനനിരക്ക് (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള വാർഡുകളിൽ മാത്രം നിയന്ത്രണം മതിയെന്നാണ് പുതിയ നിർദേശം. എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. തീയറ്റർ തുറക്കാനും അനുമതി നൽകിയിട്ടില്ല.