ഭാരതപ്പുഴയിൽ കാണാതായ എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ഭാരതപ്പുഴയിൽ കാണാതായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു. ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹം രാവിലെ കണ്ടെടുത്തിരുന്നു. നേവിസംഘത്തിന്‍റെ സഹായത്തോടെയാണ് മൂന്നാം ദിവസത്തെ തിരച്ചിൽ നടക്കുന്നത്. രാവിലെ സിവിൽ ഡിഫന്‍സ് അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട മാന്നന്നൂർ ഉരുക്ക് തടയണക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇനി കണ്ടെത്താനുള്ളത്. കൊച്ചിയിൽ നിന്നുള്ള നാവിക സേനാംഗങ്ങളും മൂന്നാം ദിവസം തിരച്ചിലിന്‍റെ ഭാഗമായി.
ദുരന്ത നിവാരണ സേനയും, അഗ്നിരക്ഷാ സേനയും സിവിൽ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരുമുൾപ്പെടെയുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട ഉരുക്ക് തടയണയുടെ പരിസരത്താണ് പരിശോധന നടക്കുന്നത്. പുഴയിൽ ഒഴുക്ക് കൂടിയത് തിരച്ചിലിന് പ്രതിസന്ധിയാകുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് സ്വകാര്യമെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മാത്യുവും ഗൗതം കൃഷ്ണയും അപകടത്തിൽപ്പെടുകയായിരുന്നു.