ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെ. സുധാകരൻ


തിരുവനന്തപുരം: ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ.പി അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ താൻ രാജിവച്ച ശേഷമാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുക്കുന്നതായി കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്ന് കെ.പി അനിൽ കുമാർ പറയുന്നു. കെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് കെപി അനിൽകുമാർ ഉന്നയിച്ചത്. താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണ് സുധാകരൻ കെ.പി.സി.സി പിടിച്ചെടുത്തതെന്നും അനിൽ കുമാർ ആരോപിച്ചു.

കോൺഗ്രസിൻ്റെ അസ്തിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകുന്നില്ല. നരേന്ദ്രമോദിയുടെ ദുർനടപടികളിൽ പകച്ചു നിൽക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിന് കാഴ്ചക്കാരൻ്റെ റോളാണ്. കോൺഗ്രസിൽ ജനാധിപത്യമുണ്ടോ? എന്തുകൊണ്ട് സുധാകരൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ല? പ്രസിഡൻ്റാകാൻ ആഗ്രഹം പ്രകടിപ്പിച്ച കൊടിക്കുന്നിലിനെ ജാതീയമായി അധിക്ഷേപിച്ചു. കെ. സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചർച്ച ചെയ്യാൻ അനുവദിച്ചില്ല− കെപി അനിൽ കുമാർ പറയുന്നു.

പിന്നിൽ‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നൽ‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

എ.വി ഗോപിനാഥിനും പി.എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006ലും 2011ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed