സ്വകാര്യ കന്പനിയുടെ സുരക്ഷാ ജീവനക്കാരിൽ നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ 18 പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ സ്വകാര്യ കന്പനിയുടെ സുരക്ഷാ ജീവനക്കാരിൽ നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ 18 പേരെ അറസ്റ്റുചെയ്‌തു. പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നൽകുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസി ജീവനക്കാരിൽ നിന്നാണ് ഇന്നലെ തോക്കുകൾ പിടികൂടിയത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. ലൈസൻസ് ഇല്ലാതെ തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കരമനയിൽ സ്വകാര്യ ഏജൻസിയുടെ അഞ്ചു ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്കുകൾ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വകാര്യ ഏജൻസികളിൽ സുരക്ഷാ ജീവനക്കാരായി എത്തുന്നവർ സ്വന്തം നിലയിൽ തോക്കുകൾ സംഘടിപ്പിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന.