എം ശിവശങ്കറുടെ സസ്‌പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിസിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ സസ്‌പെൻഷൻ കാലാവധി നീട്ടി. ഇന്നലെ ചേർന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്ന ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്.
ശിവശങ്കറിനെതിരേ യാതൊരു തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തെ കേസിൽ പ്രതിചേർത്തിട്ടുമില്ല. പക്ഷേ, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിവുകൾ പുറത്തുവന്നിരുന്നു. സ്വപ്നയ്ക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പൂർണമായും ശിവശങ്കറിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ 2020 ജൂലായ് 17−നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ശിവശങ്കരനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് സസ്പെൻഷന്‍ ശുപാർശ ചെയ്തത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും ഇടപാടുകളിലെ ദുരൂഹതകളുമാണ് സസ്പെൻഷൻ കാരണമായി തീർന്നത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്.