ബ്ലഡ് മണി നൽകി മരണത്തിൽ നിന്ന് രക്ഷിച്ചു; ഇനി ബെക്സ് കൃഷ്ണന് ജോലിയും നൽകുമെന്ന് എംഎ യൂസഫ് അലി
കൊച്ചി: ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചർച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി,’ എംഎ യൂസഫ് അലി പറഞ്ഞു.
‘ബെക്സ് കൃഷ്ണന് ജോലി നൽകും. തൽകാലം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം ഉറപ്പ് നൽകി.
സുഡാനി ബാലൻ അപകടത്തിൽപ്പെട്ട ശേഷം ഭയം മൂലം വാഹനം നിർത്താതെ പോയതാണ് വിനയായതെന്ന് ബെക്സ് കൃഷ്ണൻ പറയുന്നു. വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായിരുന്നു. എം.എ യൂസഫലിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഉടൻ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബെക്സ് പ്രതികരിച്ചു.
അതേസമയം ജീവിതത്തിന്റെ കയ്പ്പുനീരും കുടിച്ച് നാട്ടിലെത്തിയ ബെക്സ് കൃഷ്ണനെ സ്വീകരിക്കാൻ ഭാര്യ വീണയും മകൻ അദ്വൈതും ബന്ധുക്കളും വിമാനത്താവളത്തിൽ കാത്തു നിന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹം നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്.