പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം : നികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇന്ധനവില വർദ്ധിക്കുന്നതിനിടെ, പെട്രോളിനും ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ധനമന്ത്രി തോമസ് ഐസക് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കുടിശികയിനത്തിൽ വൈദ്യുതി ബോർഡിന് 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം മണി ചോദ്യോത്തരവേളയിൽ പറഞ്ഞു.
കുടിശിക വരുത്തിയവരിൽ ഏറെയും സർക്കാർ സ്ഥാപനങ്ങളും വൻകിട സ്ഥാപനങ്ങളുമാണ്. അരിവില കൂടാൻ കാരണം ജി.എസ്.ടിയാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. ബ്രാൻഡഡ് അരിക്കാണ് വില വർദ്ധിച്ചത്. ഇനിയും വിലകൂടിയാൽ സർക്കാർ നേരിട്ട് അരിക്കടകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്ര അരിക്ക് മാത്രമാണ് സംസ്ഥാനത്ത് വില വർദ്ധിച്ചതെന്നും സാധനങ്ങൾ ന്യായവിലയ്ക്ക് വിൽക്കാൻ സാധിച്ചെന്നും പറഞ്ഞ മന്ത്രി പ്രതികൂല സാഹചര്യത്തിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനായെന്നും ആവർത്തിച്ചു.
ഇന്ധനവിലയിൽ അടിക്കടി ഉണ്ടാകുന്ന വർദ്ധനയാണ് വെല്ലുവിളിയെന്ന് പറഞ്ഞ തിലോത്തമൻ വിപണി ഇടപെടലിനു 200 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെ.മുരളീധരൻ എം.എൽ.എയാണ് അടിയ
ന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
അതിനിടെ സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കും. ഭിക്ഷാടകർക്കൊപ്പമുള്ള കുട്ടികളുടെ ഡി.എൻ.എ പരിശോധിക്കാൻ നടപടികൾ സ്വീകരിക്കും. ഡി.എൻ.എ യോജിക്കുന്നില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.