ലൈംഗികാതിക്രമങ്ങളെ റഷ്യന്‍ സേന ഒരായുധമായാണ് കാണുന്നത് : ആരോപണവുമായി യുക്രെയ്ന്‍ പ്രസിഡന്റ്


റഷ്യന്‍ സൈനികര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുടെ ഭാര്യ ഒലീന സെലന്‍സ്‌ക. യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികള്‍ക്കിടയില്‍ റഷ്യന്‍ സൈനികര്‍ ബലാത്സംഗവും ലൈംഗികാതിക്രമവും ആയുധമായി ഉപയോഗിക്കുന്നുവെന്നാണ് യുക്രെയ്ന്‍ പ്രഥമ വനിത ഒലീന സെലന്‍സ്‌കയുടെ അരോപണം. സംഘര്‍ഷങ്ങള്‍ക്കിടയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുളള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌ക.

യുക്രെയ്‌നില്‍ ഫെബ്രുവരി മുതല്‍ നടന്നുവരുന്ന റഷ്യന്‍ സൈനിക നടപടികള്‍ക്കിടയില്‍ ആക്രമണകാരികള്‍ വ്യവസ്ഥാപരമായും പരസ്യമായും നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സെലന്‍സ്‌ക കോണ്‍ഫറന്‍സില്‍ സംസാരിച്ചു. 'ലൈംഗികാതിക്രമമാണ് ഒരാളുടെ മേല്‍ ആധിപത്യം സ്ഥപിക്കാനുളള ഏറ്റവും ക്രൂരവും മൃഗീയവുമായ മാര്‍ഗ്ഗം. യുദ്ധസമയമായതിനാല്‍ ഇത്തരത്തിലുളള ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക്‌വേണ്ടി സാക്ഷിപറയുന്നത് പോലും വളരെ ബുദ്ധിമുട്ടാണ്. കാരണം ആ സമയത്ത് ആര്‍ക്കും സുരക്ഷിതത്വം തോന്നുകയില്ല'. ഒലീന സെലന്‍സ്‌ക പറഞ്ഞു.

ലൈംഗികാതിക്രമങ്ങളെ റഷ്യന്‍ സേന ഒരായുധമായാണ് കാണുന്നത്. അക്രമണങ്ങള്‍ക്ക് വേണ്ടിയുളള ആയുധശേഖരത്തിലെ ഒരു ആയുധം മാത്രമാണ് അവര്‍ക്കിത്. അതുകൊണ്ടാണ് അവര്‍ ഇത് പരസ്യമായി ഉപയോഗിക്കുന്നത്. റഷ്യന്‍ സൈനികര്‍ ഇതിനെക്കുറിച്ച് വളരെ പരസ്യമായി സംസാരിക്കുന്നത് നമ്മള്‍ കണ്ടു. ഇതിനെക്കുറിച്ച് സൈനികര്‍ ഫോണിലൂടെ അവരുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പിടിച്ചെടുത്ത ഫോണ്‍ സംഭാഷണങ്ങളിലൂടെ മനസ്സിലായി- സെലന്‍സ്‌ക വ്യക്തമാക്കി.

വാസ്തവത്തില്‍ റഷ്യന്‍ സൈനീകരുടെ ഭാര്യമാര്‍ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്്. പോകൂ, ഉക്രെയ്ന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യൂ, എന്നോട് ഇതിനെക്കുറിച്ച് പറയേണ്ടതില്ല എന്നാണ് റഷ്യന്‍ സൈനീകരുടെ ഭാര്യമാര്‍ പറയുന്നത്. ലൈംഗികാതിക്രമങ്ങള്‍ യുദ്ധനിയമത്തിന്റെ ലംഘനമായി കാണണമെന്നും എല്ലാ അക്രമകാരികളെയും ഉത്തരവാദിത്വത്തോടെ നിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും സെലന്‍സ്‌ക കൂട്ടിച്ചേര്‍ത്തു.

article-image

AA

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed