ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്
ചൈനീസ് ചാരക്കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് എത്താൻ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയിൽ പ്രവേശിക്കാൻ ശ്രീലങ്കൻ വിദേശകാര്യ− പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നൽകിയത്. ചൈനീസ് ചാരക്കപ്പൽ ചൊവ്വാഴ്ച ഹമ്പൻടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ലങ്കൻ നടപടി.
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചാരക്കപ്പൽ തുറമുഖത്തിൽ പ്രവേശിക്കുന്നതിൽ ലങ്കയിലെ യു എസ് അംബാസിഡർ ജൂലി ചംഗും പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ എതിർപ്പറിയിച്ചിരുന്നു.
എന്നാൽ ചൈനീസ് കപ്പലിനോടുള്ള എതിർപ്പ് വിശദീകരിക്കാൻ ശ്രീലങ്കൻ ഭരണകൂടം ഇന്ത്യയോടും അമേരിക്കയോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നൽകിയില്ലെന്നുമാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്ന് ചൈനയും വിമർശിച്ചിരുന്നു.
സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാൻ വാങ്−5. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് ഹംബന്‍തോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്. കപ്പൽ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് ഹൗസ് സ്പീക്കർ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. ചാരക്കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതൽ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു.