പാക്കിസ്ഥാനിലെ ലാഹോറിലുള്ള 1,200 വർഷത്തിലധികം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനഃസ്ഥാപിക്കുന്നു
പാക്കിസ്ഥാനിലെ ലാഹോറിലുള്ള 1,200 വർഷത്തിലധികം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനഃസ്ഥാപിക്കുന്നു. നീണ്ട കോടതി പോരാട്ടത്തിനൊടുവിലാണ് പ്രശസ്തമായ വാൽമീകി ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇരുപത് വർഷമായി ക്ഷേത്രം ചില കുടുംബങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. ഇവരെ ഒഴിപ്പിച്ച് കേടുപാടുകൾ പരിഹരിച്ച് ക്ഷേത്രം ഹിന്ദുക്കൾക്കായി പുനഃസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ ബോഡി അറിയിച്ചു.
ലാഹോറിലെ അനാർക്കലി ബസാറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിരവധി തവണ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. ഇന്ത്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ പ്രകോപിതരായ ജനക്കൂട്ടം ആയുധങ്ങളുമായി എത്തി വാൽമീകി ക്ഷേത്രം തകർക്കുകയും തീയിടുകയും ചെയ്തിരുന്നു. കൃഷ്ണന്‍റെയും വാൽമീകിയുടെയും വിഗ്രഹങ്ങൾക്കും സമീപത്തെ കടകൾക്കും തീപിടിച്ചതോടെ തീയണക്കാൻ അന്ന് ദിവസങ്ങളെടുത്തിരുന്നു.