ഫ്ലോറിഡയിൽ 8 വയസുകാരൻ്റെ വെടിയേറ്റ് പെൺകുഞ്ഞ് മരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ
യുഎസിൽ എട്ട് വയസുകാരൻ്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്ലോറിഡയിലെ എസ്കാംബിയ കൗണ്ടിയിലെ ലയൺസ് മോട്ടലിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ കുട്ടികൾ പിതാവിന്റെ കാമുകിയുടേതാണ്. ഇവർ ഉറങ്ങുബോഴായിരുന്നു സംഭവം. പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്കുമായി കളിക്കുകയായിരുന്നു ആൺകുട്ടി. ഇതിനിടെ 2 പെൺകുട്ടികൾക്ക് അബദ്ധത്തിൽ വെടിയേറ്റു. ഒരാൾ മരിക്കുകയും, മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എസ്കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മൺസ് പറഞ്ഞു.
തോക്ക് കൈവശം വയ്ക്കൽ, ശരിയായി സൂക്ഷിക്കുന്നതിലെ വീഴ്ച, പ്രായപൂർത്തിയാകാത്ത ഒരാളുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പിതാവ് റോഡറിക് റാൻഡലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് 41,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചതായും സിമ്മൺസ് കൂട്ടിച്ചേർത്തു.