രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയിൽ പ്രവേശിക്കാം
വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. നവംബർ മുതൽ രാജ്യത്ത് പ്രവേശനം നൽകുമെന്ന് കൊവിഡ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു.
18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ അന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഏതൊക്കെ വാക്സിൻ എടുത്തവർക്കാകും പ്രവേശനം എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്സ് അറിയിച്ചു.
വിമാനത്തിൽ കയറുന്നതിന് മുുൻപേ തന്നെ യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റും മൂന്ന് ദിവസം മുൻപെടുത്ത ആർടിപിസിആർ പരിശോധനാ ഫലവും കാണിക്കണം. അതേസമയം കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണം തുടരും.