അവശ്യ മരുന്നുകളുടെ വില കുറയും
ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. കാൻസറിനും ഹൃദ്രോഗ ചികിൽസയ്ക്കും ഉപയോഗിക്കുന്നവ അടക്കം രാജ്യത്ത് 39 മരുന്നുകളുടെ കൂടി വില കുറയും. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. അസാസൈറ്റിഡിനും ഫുൾവെസ്ട്രന്‍റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സർ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കാൻസർ മരുന്നുകളുടെ വിലയിൽ 80 ശതമാനംവരെ കുറവുണ്ടാകും.
അമിക്കാസിനും ഫിനോക്സിമിതൈൽ പെനിസിലിനും അടക്കം 7 ആന്‍റിബയോട്ടിക്കുകൾ പട്ടികയിലുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. 39 എണ്ണം കൂടി ഉൾപ്പെടുത്തിയതോടെ 374ഓളം മരുന്നുകൾ അവശ്യമരുന്നുകളുടെ പട്ടികയിലുണ്ട്. രാജ്യത്ത് വിൽപനയിലുള്ള മരുന്നുകളുടെ 18 ശതമാനം ഇതോടെ വില നിയന്ത്രണത്തിന്‍റെ പരിധിയിൽ വരുന്നു. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകൾ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആർ മേധാവിയുമായ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. അഞ്ചു വർഷം കൂടുന്പോഴാണ് പട്ടിക പുതുക്കുന്നത്.