ഓഫ് റോഡ് ജീപ്പ് റൈഡ്; നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസ്


ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ട്രക്കിങ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ജോജു ജോർജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ‌ും നോട്ടിസ് നൽകിയിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. ഇതിനു പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ആർടിഒ, വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയെ ചുമതലപ്പെടുത്തി. സംഭവത്തിൽ ഇടുക്കി എസ്പിക്കു ലഭിച്ച പരാതി അദ്ദേഹം വാഗമൺ പൊലീസിന് കൈമാറുകയായിരുന്നു. മൂന്നു ദിവസം മുൻപാണ് വാഗമണ്ണിൽ ജോജു ജോർജും നടൻ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ്പ് റൈഡ് നടന്നത്. ജോജുവും സംഘവും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ജോജുവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക‌ാണ് കെഎസ്‌യു പരാതി നൽകിയത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി കൈമാറിയത്. ‌‌വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജവിൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണ് മത്സരത്തിന്റെ സംഘാടകർ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed