സിനിമാ തീയേറ്ററുകളിൽ 50% പ്രവേശനം; നിർമ്മാതാക്കളുടെ കലക്ഷൻ ഷെയർ ചോരുന്നതായി ആരോപണം
കോഴിക്കോട്: തിയേറ്ററുകളിൽ അന്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന സർക്കാർ നിർദേശം ഒരു വിഭാഗം തിയറ്റർ ഉടമകൾ കാറ്റിൽ പറത്തിയതോടെ സർക്കാർ ഇക്കാര്യത്തിൽ വീണ്ടുവിചാരത്തിനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. നിലവിൽ തിയറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ഉൾപ്പെടെ അന്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നു തിയറ്റർ ഉടമകളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചു. അതേസമയം ഇത് ദിനം പ്രതിയുള്ള കളക്ഷൻ റിപ്പോർട്ടിൽ കാണിക്കുന്നുമില്ല. ഫലത്തിൽ തിയറ്റർ ഉടമകൾക്ക് കൂടുതൽ പണം വാരാനുള്ള ഉപാധിയായി അന്പത് ശതമാനം വർധനവ് എന്നത് മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.
ഇതേതുടർന്ന് തിയറ്ററുകളിൽ സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഷോ കഴിയുന്പോഴും കളക്ഷൻ ഡീറ്റയിൽസ് അയച്ചുകൊടുക്കണമെന്ന ആവശ്യവും വിതരണക്കാരും നിർമാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ സിനിമ കാണുകയും അന്പത് ശതമാനം ആളുകളുടെ മാത്രം കളക്ഷൻ ഷെയർ നിർമാതാവിനു ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടർന്നാണ് അന്പതു ശതമാനം പ്രവേശനം എന്നത് മാറ്റി ചിന്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ഇല്ലെങ്കിൽ നിർമാതാക്കൾക്ക് കനത്ത നഷ്ടമുണ്ടാകുമെന്നും ഇവർ പറയുന്നു. നിലവിൽ മരക്കാർ ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും സുരേഷ് ഗോപി ചിത്രം കാവലും തിയറ്ററിൽ എത്താനിരിക്കുകയാണ്.