വാരിയംകുന്നൻ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിർമാതാക്കൾ
കൊച്ചി: വാരിയംകുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഔദ്യോഗിക വിശദീകരണവുമായി നിർമാതാക്കളായ കോന്പസ് മൂവീസ്. വാരിയംകുന്നൻ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്നും പിന്നണി പ്രവർത്തനങ്ങൾ തുടരുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ സംവിധായകനായി നിശ്ചയിച്ചിരുന്ന ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയതിനെ തുടർന്നാണ് ചിത്രം വീണ്ടും വിവാദമായത്.
വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. അണിയറ പ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. വാരിയംകുന്നൻ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വർഷത്തോളമായി. സിനിമ നിർമിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മനസിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും നിർമാതാക്കൾ വ്യക്തമാക്കി.
നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നൻ സിനിമയിൽ നിന്ന് പിന്മാറിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇരുവരും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. 2020 ജൂൺ 22നാണ് വാരിയംകുന്നൻ പ്രഖ്യാപിക്കുന്നത്.