അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര അന്വേഷണം
അദാനി ഗ്രൂപ്പ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവച്ച പശ്ചാത്തലത്തിൽ അദാനിക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ. കോർപ്പറേറ്റ് കാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനി ഗ്രൂപ്പ് സമർപ്പിച്ച സാമ്പത്തിക രേഖകൾ മന്ത്രാലയം പരിശോധിക്കാൻ ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സമർപ്പിച്ച രേഖകളാണ് പരിശോധിക്കുന്നത്.
കമ്പനി ചട്ടം സെക്ഷൻ 206 അനുസരിച്ചാണ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ കമ്പനി ബോർഡ് യോഗത്തിന്റെ മിനിട്‌സ് ഉൾപ്പെടെ സർക്കാരിന് പരിശോധിക്കാൻ കഴിയും. കമ്പനി കാര്യ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് അദാനി ഗ്രൂപ്പിനെതിരായ പ്രാഥമിക പരിശോധന നടന്നത്. അദാനിക്കെതിരെ പ്രാഥമിക പരിശോധന നടത്താന്‍ വ്യാഴാഴ്ച തന്നെ കാർപ്പറേറ്റ് കാര്യമന്ത്രാലയം നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. സെബിയും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് തയാറെടുക്കുകയാണെന്നാണ് വിവരം.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്‌ഷോർ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പരാമർശം. എന്നാൽ റിപ്പോർട്ട് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു റിപ്പോർട്ടിന് അദാനി ഗ്രൂപ്പിന്റെ മറുപടി.
e57r57