ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ്; വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ഒന്നാമത്
ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് ഇന്റെർനെറ്റ് സർവീസിൽ ബിഎസ്എൻഎല്ലിനെ പിന്തള്ളി റിലയൻസ്. ടെലികോം റെഗുലേറ്റർ ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആ നേട്ടത്തിലേക്ക് ജിയോ നവംബറിൽ എത്തി. രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനം തുടങ്ങി 20 വർഷം തുടർന്ന മേധാവിത്വമാണ് ബിഎസ്എൻഎല്ലിന് ഒടുവിൽ നഷ്ടമായത്. ഫിക്‌സഡ് ലൈൻബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ബിഎസ്എൻഎൽ.2021 നവംബറിലെ കണക്ക് അനുസരിച്ച് 4.34 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയുടെ ഫിക്‌സഡ് ബ്രോഡ്ബാൻഡിന് ഉള്ളത്. ബിഎസ്എൻഎല്ലിന്റെ വരിക്കാരുടെ എണ്ണം 4.16 ദശലക്ഷമാണ്. കഴിഞ്ഞ ഒക്ടോബറിൽ 4.72 ദശലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു. 2019 സെപ്റ്റംബറിൽ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം ആരംഭിച്ച് രണ്ട് വർഷം കൊണ്ടാണ് ജിയോയുടെ നേട്ടം. ജിയോ സേവനം ആരംഭിക്കുന്പോൾ 8.69 ദശലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിന് ഉണ്ടായിരുന്നത്.
2019−21 കാലയളവിൽ വരിക്കാരുടെ എണ്ണം 70 ശതമാനം ഉയർത്തിയ ഭാരതി എയർടെല്ലും ബിഎസ്എന്‍എല്ലിന്റെ തകർച്ചയ്ക്ക് കാരണമായി.വ്യത്യസ്ത തരം ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം കണക്കാക്കുന്പോൾ 432.96 ദശലക്ഷം ഉപഭോക്താക്കൾ ജിയോയ്ക്ക് ഉണ്ട്. 210.10 ദശലക്ഷം വരിക്കാരുമായി എയർടെൽ രണ്ടാമതും 122.40 ദശലക്ഷം വരിക്കാരുമായി വോഡാഫോൺ ഐഡിയ മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലിന് 23.62 ദശലക്ഷം വരിക്കാരാണ് ഉള്ളത്. രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണവും 798.95 നിന്ന് നവംബറിൽ 801.6 ദശലക്ഷമായി ഉയർന്നു.