സയാമീസ് പെൺകുട്ടികളെ വേർപ്പെടുത്തിയ ശാസ്ത്രക്രിയയിൽ പങ്കെടുത്ത് ബഹ്റൈൻ ഡോക്ടർമാർ
ശരീരം ഒട്ടിചേർന്ന നിലയിൽ ജനിച്ച താൻസാനിയയിലെ ഇരട്ട പെൺകുട്ടികളെ വേർപ്പെടുത്തിയ ശാസ്ത്രക്രിയയിൽ പങ്കെടുത്ത് ബഹ്റൈൻ കിങ്ങ് ഹമദ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ. കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ പ്രഫ മാർട്ടിൻ കോർബലിയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക്ക് സർജറി, പ്ലാസ്റ്റിക്ക് സർജറി എന്നീ മേഖലകളിലെ അഞ്ച് വിദഗ്ധരാണ് തുടർച്ചയായി എട്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടികൾക്ക് പുതുജീവൻ നൽകിയത്. ദാർ എസ് സലാമിലെ മുഹിബിലി ആശുപത്രിയിൽ വെച്ചായിരുന്നു ശാസ്ത്രക്രിയ നടന്നത്. കിങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലും, ഐറിഷ് ചൈൽഡ് ലൈഫ് എന്ന ചാരിറ്റി സംഘടനയും ഉള്ള കരാറിന്റെ ഭാഗമായാണ് ശാസ്ത്രക്രിയ നടത്തിയതെന്നും, കുട്ടികളുടെ വാരിയെല്ലും കരളും കൂടിചേർന്നിരുന്നതിനാൽ ഓപ്പറേഷൻ അതിസങ്കീർണമായിരുന്നുവെന്നും ഹോസ്പിറ്റൽ കമാൻഡർ മേജർ ജനറൽ ഡോ ശൈഖ് സൽമാൻ ബിൻ അതിയത്തുള്ള അൽ ഖലീഫ പറഞ്ഞു.